Sunday, November 29, 2009

അഗതികള്‍ ഉണ്ടാവുന്നത്

വേദനിപ്പിക്കുന്ന ഒരു കഥ. വായിക്കുമല്ലോ.

Monday, October 5, 2009

ഇത്തിത്താനത്തെ പശു

ഇത്തിത്താനത്തൊരിക്കല്‍
ഒരു കുറ്റിയും
അതിനറ്റത്തൊരു കയറും
കയറിനറ്റത്തൊരു പശുവുമുണ്ടായിരുന്നു.

ഇത്തിത്താനത്ത് പിന്നൊരിക്കല്‍
ഒരു കുറ്റിയും
അതിനറ്റത്തൊരു കയറുമുണ്ടായിരുന്നു.
കയറിന്നറ്റത്തെ പശുവിനെ മാത്രം കാണ്മാണ്ടായി.

ഇത്തിത്താനത്ത് പിന്നെയുമൊരിക്കല്‍
ഒരു കുറ്റി മാത്രമുണ്ടായിരുന്നു.
കുറ്റിക്കറ്റത്തെ കയറും
കയറിന്നറ്റത്തെ പശുവിനെയും കാണ്മാണ്ടായി.

ഇത്തിത്താനത്ത് പിന്നെപ്പിന്നൊരിക്കല്‍
ഒരു കുറ്റിയും
കുറ്റിക്കറ്റത്തെ കയറും
കയറിന്നറ്റത്തെ പശുവിനെയും കാണ്മാണ്ടായി.

ഇല്ലാത്തൊരു കുറ്റിക്കും
കുറ്റിക്കറ്റത്തില്ലാത്തൊരു കയറിനും
കയറിന്നറ്റത്തില്ലാത്തൊരു പശുവിനുമിടയ്ക്ക്
ഒരിത്തിത്താനമൊരിക്കലെന്തിനെന്ന് ചോദിച്ച് കളയല്ലേ.

Sunday, October 4, 2009

കടത്തി വിട്ടവയ്ക്കപ്പുറത്തേക്ക് കടന്നു പോയവന്‍



വിഷമമുണ്ടാക്കുന്നതെന്തും ജീവിതത്തിലേക്ക് കയറി വരുന്നത് ഒരു മഴച്ചാറ്റല്‍ പോലെയായിരുന്നു. മൂന്നു ദിവസമായി ഇവിടെ മൂടിക്കെട്ടി മഴ പെയ്യുന്നു. പെയ്ത് കരഞ്ഞു തീര്‍ന്നു പോയപ്പോള്‍ കൂടെ നീയും പോയി എന്ന വാര്‍ത്തയാണ് കയറി വന്നത്.
ജ്യോനവന്‍ said...

കടത്തിവിട്ടവയ്ക്കപ്പുറത്തേയ്ക്കു കടന്നുകളഞ്ഞ 'സൗഹൃദത്തിന്റെ' നല്ലൊരു കവിത.
വാടില്ല. തീര്‍ച്ച.


ഒരിക്കല്‍ നീയെനിക്ക് എഴുതിയ ഈ വാചകം പോലെ നീ നെയ്ത അദൃശ്യമായ സ്നേഹത്തിന്‍‌റെ നൂലിഴ, എത്ര നേര്‍ത്തതെങ്കിലും, പൊട്ടാത്ത ആ നൂലിഴ മാത്രം മതിയല്ലോ ഇനിയൊരിക്കലും പൊട്ടക്കലത്തില്‍ നിന്‍റെ പുതിയൊരു കവിത കാണാന്‍ പറ്റില്ല എന്ന് ഞങ്ങളെ നോവിക്കാന്‍‌‌ .

Thursday, September 17, 2009

പ്രണയം ഒരു ബോറന്‍ ഫ്രെയിം

പ്രണയമേ
നീ വരൂ
നമുക്കീ പളുങ്ക് കൊട്ടാരങ്ങള്‍
ഒന്നൊഴിയാതെ തച്ചുടയ്ക്കാം
ഗന്ധകം മണക്കുന്ന പൂന്തോട്ടങ്ങള്‍
തീ കൊടുത്തു രസിക്കാം
സ്വസ്ഥതയുടെ താഴ്വാരങ്ങള്‍
ഓരോ പിടി മണ്ണു കൊണ്ടു നിറയ്ക്കാം

പ്രണയമേ
പറഞ്ഞാലുമെഴുതിയാലും തീരാത്ത
നൊമ്പരങ്ങളുടെ അസമവാക്യമേ

പുളയുന്ന ഉടലുകളില്‍
നാഗങ്ങള്‍ പൂക്കുമ്പോള്‍
നാഭികള്‍ ചുറ്റി
കിതപ്പുകളുരഗസഞ്ചാരം ചെയ്യുമ്പോള്‍
വല പൊട്ടിയൊരു ചിലന്തിയൂര്‍ന്ന്
നെഞ്ചുകളില്‍ കൂടു കൂട്ടുമ്പോള്‍
വിഷലിപ്തമാത്രകളില്‍
നീ പെറ്റ കുഞ്ഞുങ്ങളെ
നീ തന്നെ തിന്നു കൂട്ടുമ്പോള്‍

പ്രണയമേ
വെറുത്തിഷ്ട്പ്പെട്ടു പോകുന്ന
പ്രാണന്‍റെ നിര്‍ധാരണമൂല്യമേ

നീ വരൂ
നമുക്കീ ജീവന്‍‌റെ
ചന്ദന വാതിലടച്ചിടാം
നീര്‍വറ്റി വരളുമ്പോള്‍
പിരിയുന്ന സങ്കടങ്ങളാകാം
ഇരുദിക്കിലും തിരിയുന്ന കാറ്റിന്‍റെ ചില്ലകളിലെ
ഇരുളില്‍ കരയുന്ന മൌനങ്ങളാകാം

പ്രണയമേ

Friday, August 28, 2009

ബൂലോക കവിത ഓണപ്പതിപ്പ്

ഉറക്കം പോലെ, കമ്പിളിപ്പുതപ്പുപോലെ, പച്ചനിറം പോലെ, മഴനനഞ്ഞ പറമ്പുപോലെ, സുഖകരമായ സന്തോഷത്തിന്റെ പൊന്നോണം താങ്കള്‍ക്കു നേര്‍ന്നുകൊണ്ട്, ഓണത്തിന്റെ സമൃദ്ധിയിലേക്ക് അക്ഷരങ്ങളുടെ ഈ നിറവിനെ സമര്‍പ്പിക്കുന്നു.
ബൂലോക കവിത ഓണപ്പതിപ്പ് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Sunday, May 10, 2009

ഹൃദയങ്ങള്‍ വഴി തെറ്റുന്നത്

ഒരു വളവിനപ്പുറത്ത് പാളങ്ങള്‍
സ്വപ്നങ്ങളിലേക്ക് കൂപ്പു കുത്തുന്നതറിയാതെ
അതിനുമിപ്പുറം കണ്ണടച്ചിരുട്ടാക്കിയൊരു
തുരങ്കത്തിലൊരാള്‍
സ്വപ്നത്തിലേക്ക് കൂട്ടു പോരാനൊരുങ്ങുന്നതറിയാതെ
നടന്നുമിരുന്നും കിടന്നും
കുറെ ഹൃദയങ്ങള്‍
ഉള്ളിത്തൊലി സ്വപ്നങ്ങള്‍ കാണുമ്പോള്‍
കടലാസ് തുളച്ചൊരു വാക്ക്
അപ്പുറമിപ്പുറം കടക്കുമ്പോലെ
ഐസ് മിഠായി നുണഞ്ഞ് ചുവന്ന നാവിലൊരു
തണുത്ത കൂക്കി വിളിയുമായി തീവണ്ടി വളവു തിരിയുമ്പോള്‍
ശലഭങ്ങളുടെ ചിറകില്‍ ഉരുമ്മിയിരിക്കുന്ന ഹൃദയങ്ങള്‍
എങ്ങനെ മിടിച്ചുവെന്ന് പിന്തിരിഞ്ഞ് നോക്കുമ്പോള്‍

Wednesday, February 18, 2009

നൊമ്പരം

നാട്ടിലെത്തി വീടിന്‍‌റെ മുന്‍പിലെ
ചെമ്മണ്‍‌വഴിയില്‍ കൂടി
മുണ്ട് മാടിക്കുത്തി നടക്കുമ്പോഴാണ്
കാല്‍‌വിരല്‍ ഒരു കല്ലില്‍ തട്ടി
ചോര വന്നത്.
കല്ല് തെറിച്ച് മാറിയിടത്ത്
ഒരു തുമ്പപ്പൂ.
ഒന്നു നൊന്തെങ്കിലെന്താ?